ഷാർജ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ക് ടോക്കിലെ പോരിനെ തുടർന്ന് ഷാർജയിൽ കൊല്ലപ്പെട്ട ഏഴോം നെരുവമ്പ്രത്തെ പൊന്നൻ ഇസ്മായിലി(40)ന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു .
ഇതിനായുള്ള മരണ സർട്ടിഫിക്കറ്റുകളടക്കമുള്ള കടമ്പകൾ പൂർത്തീകരിച്ചെങ്കിലും അറസ്റ്റിലായവരുടെ തെളിവെടുപ്പുകളും മറ്റും പൂർത്തിയാകാത്തതിനാൽ മൃതദേഹം എന്നു വിട്ടുകിട്ടുമെന്നറിയില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.
ടിക്ക് ടോക്കിലുണ്ടായ തർക്കത്തെ തുടർന്നാണ് ഷാർജയിലെ കാർ പാർക്കിൽ ഒരുസംഘം ഇസ്‌മായിലിനെ മർദിച്ച് കൊന്നത്. ഇതിന്റെ നടുക്കത്തിലാണ് ജൻമനാടായ മാട്ടൂലും ഇസ്മായിൽ താമസിക്കുന്ന ഏഴോം നെരുവമ്പ്രം പ്രദേശവും. 17 വർഷമായി പ്രവാസിയായ ഇസ്‌മായിൽ ഒരു വർഷം മുമ്പായിരുന്നു അവധി കഴിഞ്ഞ് ഒടുവിൽ ഷാർജയിലേക്ക് തിരിച്ചു പോയത്.
നേരത്തെ ദുബൈയിലെ ഡു മൊബൈലിൽ സേവനമനുഷ്ടിച്ചിരുന്ന ഇസ്മയിൽ ഏതാനും നാളുകളായി ഐസ് ക്രീം കമ്പനിയിൽ ഡ്രൈവർ കം സെയിൽസ്‌മാനായി ജോലി ചെയ്‌തു വരികയായിരുന്നു.
സ്വദേശത്തും വിദേശത്തും വലിയ സുഹൃദ്ബന്ധങ്ങളുള്ള ഇസ്‌മായിൽ പൊതുവെ പ്രശ്‌നങ്ങളിൽ ചെന്നുചാടുന്ന പ്രകൃതക്കാരനല്ലെന്നാണ് സുഹൃത്തുക്കളുടെ സാക്ഷ്യം.
സംഭവത്തിൽ കൊല്ലം, കണ്ണൂർ സ്വദേശികളായ നാലുപേരെ ഷാർജയിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികളിൽ ഒരാൾക്ക് വേണ്ടി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയതായാണ് വിവരം. ഷാർജ ബുഹൈറ പൊലീസാണ് തുടർ നടപടികൾ സ്വീകരിച്ചത്.



0 Comments