തിരുവനന്തപുരം: പകർച്ചവ്യാധി ഭീഷണിക്കിടെ സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ഡ്രൈ ഡേ ആചരിക്കും. ഇന്ന് സ്കൂളുകളിലും നാളെ സർക്കാർ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ യജ്ഞം നടത്തുക. മഴക്കാലപൂർവ ശുചീകരണത്തിൽ പാളിച്ചയുണ്ടായെന്ന് വിലയിരുത്തിയാണ് ആരോഗ്യ വകുപ്പിൻ്റെ തീരുമാനം .
ഷിഗെല്ല അടക്കമുളള പകർച്ചവ്യാധികൾ തടയുന്നതിനും ഡെങ്കി പനി പടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുന്നതിനും വേണ്ടി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്.
പനി മരണവും ഷിഗെല്ല കേസുകളും കൂടുന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ഇന്നലെയും സംസ്ഥാനത്ത് 19 പേർക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിരുന്നു. എബോള സംശയിച്ച് കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുള്ള 52 കാരിയുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും.
നിലവിൽ പ്രത്യേക ഐസൊലേഷൻ വാർഡിലാണ് സ്ത്രീയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സൗത്ത് സുഡാനിൽ നിന്നെത്തിയ 52കാരിയെ പനിയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്. നിരീക്ഷണത്തിൽ ഉള്ള മൂന്ന് പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും.



0 Comments