തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് അധികബാധ്യത വരുത്തിവെച്ചുകൊണ്ട് ഈ മാസം യൂണിറ്റിന് 2 പൈസ വീതം ഇന്ധന സർചാർജ് ഈടാക്കാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് തീരുമാനിച്ചു. പ്രതിമാസം ബിൽ ലഭിക്കുന്നവർക്കും ദ്വൈമാസ ബില്ലുള്ള ഉപഭോക്താക്കൾക്കും ഒരേ നിരക്കിലായിരിക്കും ഈ സർചാർജ് ബാധകമാകുക. കഴിഞ്ഞ മാസത്തിൽ യൂണിറ്റിന് 1 പൈസയായിരുന്നു സർചാർജ് ഈടാക്കിയിരുന്നത്.
5.48 കോടി രൂപകഴിഞ്ഞ ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നും ഐപിപികളിൽ നിന്നും വൈദ്യുതി എത്തിച്ചതിൽ കെഎസ്ഇബിക്ക് വലിയ തോതിലുള്ള അധിക ബാധ്യത ഉണ്ടായതാണ് ഈ വിലവർധനവിന് കാരണമായത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഏപ്രിൽ മാസത്തെ വൈദ്യുതി വാങ്ങലിലൂടെ മാത്രം 5.48 കോടി രൂപയുടെ അധിക ചെലവാണ് ബോർഡിനുണ്ടായത്. ഈ അധിക ബാധ്യത ഇന്ധന സർചാർജായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനാണ് ബോർഡിന്റെ തീരുമാനം.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ 2023ലെ താരിഫ് നിർണയത്തിനുള്ള ആദ്യ ഭേദഗതി ചട്ടങ്ങളിലെ റെഗുലേഷൻ 87 (5) പ്രകാരമാണ് ഈ സർചാർജ് കണക്കാക്കി നിശ്ചയിച്ചിട്ടുള്ളത്. ചീഫ് ഇന്റേണൽ ഓഡിറ്ററും ചീഫ് എഞ്ചിനീയറും ഇത് സംബന്ധിച്ച കണക്കുകൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ട്. മുൻ മാസങ്ങളിലെ നിരക്കുകൾ കൂടി പരിഗണിച്ചാണ് ദ്വൈമാസ ഉപഭോക്താക്കൾക്കും ജൂൺ മാസത്തെ ബില്ലുകളിൽ യൂണിറ്റിന് 2 പൈസ വീതം ഈടാക്കാൻ ബോർഡ് ക്രമീകരണമൊരുക്കിയിരിക്കുന്നത്



0 Comments