LATEST

6/recent/ticker-posts

Header Ads Widget

‘ഒമാന്‍ മറ്റെല്ലാ രാജ്യങ്ങളെയും പോലെ പെരുമാറണം; അല്ലെങ്കില്‍ തകര്‍ത്തു കളയും’; ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്



ഒമാനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ഒമാന്‍ മറ്റെല്ലാ രാജ്യങ്ങളെയും പോലെ പെരുമാറണമെന്നും അല്ലെങ്കില്‍ തകര്‍ത്തു കളയുമെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാനും ഒമാനും ചേര്‍ന്ന് നിയന്ത്രിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ട്രംപ് തള്ളി. കടലിടുക്കിന്റെ നിയന്ത്രണം ആര്‍ക്കും വിട്ടുനല്‍കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഹോര്‍മുസ് രാജ്യാന്തര ജലപാതയാണെന്നും ഒരു രാജ്യത്തിനും അത് അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് പകരമായി അമേരിക്ക നാവിക ഉപരോധം നീക്കുമെന്നും ഹോര്‍മുസിന്റെ നിയന്ത്രണം ഇറാനും ഒമാനുമായിരിക്കുമെന്നാണ് ഇന്നലെ ഇറാന്‍ മാധ്യമങ്ങള്‍ ധാരണാപത്രത്തിലെ വ്യവസ്ഥകളെന്ന മട്ടില്‍ പുറത്തുവിട്ടത്. ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട ധാരണാപത്രം കെട്ടിച്ചമച്ചതാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഹോര്‍മുസില്‍ അമേരിക്ക നിരീക്ഷണം തുടരുമെന്നും ഹോര്‍മുസിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും നല്‍കില്ലെന്നും ട്രംപ് പറയുന്നു 60 ദിവസത്തിനുള്ളില്‍ അന്തിമ കരാറില്‍ എത്തുന്നപക്ഷം യു എന്‍ രക്ഷാസമിതിയില്‍ കരാര്‍ അവതരിപ്പിച്ച് അംഗീകാരം തേടണമെന്നും വ്യവസ്ഥയിലുണ്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു. ഇറാന്‍ വിഷയത്തില്‍ ഡോണള്‍ഡ് ട്രംപ് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു മുമ്പാണ് ഇറാന്‍ മാധ്യമങ്ങള്‍ ധാരണാപത്രത്തിലെ വിവരങ്ങളെന്ന മട്ടിലുള്ള കാര്യങ്ങള്‍ പുറത്തുവിട്ടത്.


ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറിയാലും ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ നീക്കില്ലെന്നും ട്രംപ് പറഞ്ഞു. കരാറിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇറാന്റെ വ്യവസ്ഥകള്‍ അമേരിക്കയ്ക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനുമായി കരാറിലെത്തുന്നതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങള്‍ അബ്രഹാം ഉടമ്പടിയുടെ ഭാഗമാകണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. അബ്രഹാം ഉടമ്പടിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ചേരാത്തപക്ഷം അമേരിക്ക ഇറാനുമായി കരാറില്‍ ഏര്‍പ്പെടില്ലെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്.

Post a Comment

0 Comments