തെഹ്റാൻ: ലബനാനിൽ കരാർ ലംഘനം നടത്തുന്ന ഇസ്റാഈലിന് മുന്നറിയിപ്പുമായി ഇറാൻ. തെഹ്റാനും യു എസും തമ്മിൽ ധാരണാപത്രം അംഗീകരിച്ചതിനു ശേഷം 84 തവണ ഇസ്റാഈൽ കരാർ ലംഘിച്ചതായി ഇറാൻ ആരോപിച്ചു. ആക്രമണം തുടരാനാണ് തീരുമാനമെങ്കിൽ ഇസ്‌റാഈൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ വ്യക്തമാക്കി.
തെക്കൻ ലബനാനിൽ ഇസ്റാഈൽ സേന നടത്തിയ ഏറ്റവും പുതിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മുന്നറിയിപ്പ്. ലബനാൻ വിഷയത്തിൽ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. 'കൂടുതൽ ഉത്തരവാദിത്തം' കാണിക്കാൻ നെതന്യാഹു തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു.
ശതകോടികൾ വിലമതിക്കുന്ന ഇറാന്റെ മരവിപ്പിച്ച ആസ്‌തികൾ വിട്ടുനൽകുക, ഉപരോധങ്ങൾ പിൻവലിക്കുക, ലബനാനിൽ നിന്ന് ഇസ്റാഈൽ സൈന്യത്തെ പിൻവലിക്കുക തുടങ്ങിയ കാര്യങ്ങൾ യു എസുമായി ഉണ്ടാക്കുന്ന ഏതൊരു ധാരണയിലും ഉൾപ്പെടുത്തണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ആവശ്യപ്പെട്ടിട്ടുണ്ട്.



0 Comments