റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) റീഡറുകൾക്ക് എളുപ്പത്തിൽ സ്‌കാൻ ചെയ്യാൻ കഴിയുന്ന വിധത്തിൽ വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി (NHAI). ചില ഉപയോക്താക്കൾ ഫാസ്റ്റാഗ് കൈയിൽ പിടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്. ഈ മാർഗനിർദ്ദേശം പാലിക്കാത്തപക്ഷം ഫാസ്റ്റാഗ് കരിമ്പട്ടികയിൽ ഉൾപ്പെട്ടേക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് രാജ്യത്തെ ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനമാണ് ഫാസ്റ്റാഗ്. പുതിയ ഹൈവേ പ്രോജക്ടുകളിലടക്കം ടോൾ സംവിധാനം തടസമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ദേശീയ പാതാ അതോറിറ്റി കർശന നിരീക്ഷണം നടത്തിവരികയാണ്. അതിനിടെയാണ് ഫാസ്റ്റാഗുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതെന്നാണ് സൂചന.
ടോൾ പ്ലാസകളുടെ തടസമില്ലാത്ത പ്രവർത്തനത്തിന് വിൻഡ്ഷീൽഡിൽ ഫാസ്റ്റ് ടാഗ് ഒട്ടിക്കുന്നത് പ്രധാനമാണ്. ചില ഉപയോക്താക്കളെങ്കിലും ടാഗുകൾ കൈയിൽ പിടിക്കുന്നത് ടോൾ പ്ലാസകളിൽ അനാവശ്യ കാലതാമസത്തിന് ഇടയാക്കുന്നുണ്ട്. തടസമില്ലാത്ത വാഹന ഗതാഗതം ഉറപ്പാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും ഇത് തടസമാകുന്നുണ്ട്. വിൻഡ്ഷീൽഡിൽ ശരിയായ രീതിയിൽ ഘടിപ്പിച്ച ഫാസ്റ്റാഗ് ഒന്നിലധികം വാഹനങ്ങളിൽ ഉപയോഗിക്കാൻ കഴിയില്ല. അതിനാലാണ് ചില ഉപയോക്താക്കൾ ടാഗ് കൈയിൽ പിടിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വഞ്ചനാപരമായ പ്രവർത്തനങ്ങൾ തടയുകയും ടാഗ് ദുരുപയോഗത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ദേശീയപാതാ അതോറിറ്റിയുടെ മുന്നറിയിപ്പ്.
#FASTag

0 Comments