തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയും വെല്ലുവിളിച്ച് സുപ്രീംകോടതിയെ സമീപിക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. ബിജെപിക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഹര്‍ജി നല്‍കാനാണ് നീക്കം.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ഹർജിയിൽ മമത ബാനർജി ആവശ്യപ്പെടും. കാളിഘട്ടിലെ സ്വവസതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്നും മമത ആവർത്തിച്ചു. മമത ബാനര്‍ജിക്ക് പുറമേ ആരോഗ്യ കുടുംബക്ഷേമ കാര്യ മന്ത്രിയായിരുന്ന ചന്ദ്രിമ ഭട്ടാചാര്യയും നിലവിലെ തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അഭിഭാഷക വൃത്തി പുനഃരാരംഭിക്കമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ ബിജെപി ഗുരുതര ക്രമക്കേടുകൾ നടത്തിയെന്നും തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കാനാവില്ലെന്നും മമത ബാനർജി നേരത്തേ പറഞ്ഞിരുന്നു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നും മമത ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പണിയെടുത്തെന്നാണ് മമത പറയുന്നത്. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൻ്റെ രണ്ട് ഘട്ടങ്ങളിലും ബിജെപിയുടെ ക്രമക്കേട് ചൂണ്ടിക്കാട്ടി മമത രംഗത്തെത്തിയിരുന്നു.
#MamataBanerjee

0 Comments