തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്കുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഹൈക്കമാൻഡ് തീരുമാനം ഇന്ന് ഉണ്ടായേക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകളാണ് ഡൽഹിയിൽ നിന്നും പുറത്തുവരുന്നത്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളും ഹൈക്കമാൻഡും തമ്മിലുള്ള ചർച്ചകൾ അവസാന ലാപ്പിലാണ്.
എം.എൽ.എമാരുടെ പിന്തുണ നിർണ്ണായകം
നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം മാനദണ്ഡമാക്കിയുള്ള നീക്കമാണ് ഹൈക്കമാൻഡ് നടത്തുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരിൽ ഭൂരിഭാഗം പേരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ. കെ.പി.സി.സി മുൻ അധ്യക്ഷന്മാരെയും മറ്റ് മുതിർന്ന നേതാക്കളെയും ചർച്ചകൾക്കായി അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ഇരിക്കൂർ കേന്ദ്രീകരിച്ച് സമവാക്യങ്ങൾ
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകുന്ന പക്ഷം ആറുമാസത്തിനകം നിയമസഭാംഗമാകേണ്ടതുണ്ട്. ഇതിനായി ഇരിക്കൂർ മണ്ഡലത്തിലെ നിലവിലെ എം.എൽ.എ സജീവ് ജോസഫിനെ രാജിവെപ്പിച്ചേക്കുമെന്നാണ് സൂചന. കെ.സിയ്ക്ക് സുരക്ഷിതമായി മത്സരിക്കാൻ സാധിക്കുന്ന മണ്ഡലം എന്ന നിലയിലാണ് ഇരിക്കൂർ പരിഗണിക്കപ്പെടുന്നത്. സജീവ് ജോസഫ് രാജിവെച്ചാൽ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങും.
ഇന്ന് വൈകുന്നേരത്തോടെ കോൺഗ്രസ് അധ്യക്ഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ്റെ വിശ്വസ്‌തനായ വേണുഗോപാൽ എത്തുന്നതോടെ കേരള കോൺഗ്രസിൽ പുതിയൊരു അധികാര കേന്ദ്രം കൂടി രൂപപ്പെടുകയാണ്.



0 Comments