മലപ്പുറം: പുറത്തൂർ പടിഞ്ഞാറേക്കര തിരൂർപ്പുഴയിൽ ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്.
തിരൂരിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ പൂക്കയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 37കാരിയായ ഫൗസിയയാണ് കൊല്ലപ്പെട്ടത്.
മൊബൈൽ ഫോൺ ഓഫ് ചെയ്ത‌് പ്രതി കണ്ണൂരിലേക്ക് കടന്നെന്ന് പൊലീസ് മനസിലാക്കിയിരുന്നു. ഇതിനിടയിലാണ് പ്രതിയെ തിരിച്ചറിഞ്ഞ ഒരാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂരിൽ നിന്നും ഇയാളെ പിടികൂടിയത്. ഫൗസിയയുടെ കഴുത്തിൽ വരിഞ്ഞുമുറുക്കിയ പാടുണ്ടെന്ന് ഇൻക്വസ്റ്റിൽ വ്യക്തമായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്‌തതിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. പടിഞ്ഞാറേക്കര ബോട്ട് കടലിലേക്കിറക്കി നങ്കുരം ബോട്ടുജെട്ടിയിൽ മത്സ്യബന്ധനത്തിനായി ഉയർത്തുമ്പോഴാണ് അതിൽ കുരുങ്ങിയ നിലയിൽ ഒരു ചാക്ക് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ചാക്കിലുള്ളത് ഫൗസിയയുടെ മൃതദേഹമാണെന്ന് മനസിലായത്.
വ്യാഴാഴ്‌ച പുലർച്ചെ കടലിൽ വലയിട്ടപ്പോൾ മീൻ കുടുങ്ങിയെന്നും അതെടുക്കാൻ കൂടെവരണമെന്നും പറഞ്ഞാണ് ഉറങ്ങിക്കിടന്ന ഫൗസിയയെ പ്രതി വിളിച്ചുണർത്തി കൊണ്ടുപോയതെന്ന് മക്കൾ പറയുന്നു. രാവിലെ ഇരുവരെയും കാണാതായപ്പോൾ ജോലിക്ക് പോയതാകുമെന്നാണ് ഇവർ കരുതിയത്.
തുടർന്ന് മകൻ ജോലിക്കും മകൾ സ്കൂളിലേക്കും പോയി. വൈകിട്ടായിട്ടും ഇരുവരെയും കാണാതായതോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്. വീട്ടിൽ നിന്നും ഒരുകിലോമീറ്റർ അകലെയുള്ള സ്ഥലത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.
ബുധനാഴ്‌ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. വഴക്കിനിടെ ഫൗസിയയുടെ വസ്ത്രങ്ങൾ കീറിയിരുന്നു. പ്രാണരക്ഷാർത്ഥം അയൽവീട്ടിലാണ് അവർ ആശ്രയം തേടിയത്.



0 Comments