അബുദാബി: യുഎഇയിൽ ഇത്തിഹാദ് റെയിൽ സർവീസ് ആരംഭിച്ചു. ആദ്യത്തെ പാസഞ്ചർ ട്രെയിൻ ഫുജൈറയിൽ നിന്ന് അബുദാബിയിലെത്തി.
ഇതോടെ രാജ്യത്തെ ഗതാഗത ശൃംഖലയിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമായി. ഉദ്ഘാടന സർവീസ് പുലർച്ചെ 5.34ന് ഫുജൈറയിൽ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് യാത്ര പൂർത്തിയാക്കി. രാവിലെ 7.19ന് ട്രെയിൻ അബുദാബി സ്റ്റേഷനിൽ എത്തിയപ്പോൾ ആദ്യ യാത്രക്കാരെ സ്വാഗതം ചെയ്യാൻ നിരവധി പേർ എത്തിയിരുന്നു. യാത്രക്കാരെ സ്വീകരിക്കാനായി ഇത്തിഹാദ് റെയിൽ സ്റ്റേഷനിൽ സൗജന്യ ഫോട്ടോ ബൂത്ത്, വർണ്ണാഭമായ ബലൂണുകൾ, സൗജന്യ ഭക്ഷണവും പാനീയങ്ങളും വിവിധ പരിപാടികളും ഒരുക്കിയിരുന്നു.
ദുബായ് ഭരണാധികാരികളുടെ ദീർഘവീക്ഷണമാണ് പദ്ധതിക്ക് കരുത്ത് ആയതെന്ന് ഇതിഹാദ് റെയിൽ നെറ്റ്വർക്ക് പെർഫോമൻസ് മാനേജർ മൻസൂർ അൽമുല്ല പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ ദുബായ് ഉൾപ്പടെയുള്ള റൂട്ടിലൂടെ ട്രെയിൻ ഓടും. ഗതാഗതക്കുരിക്ക് അഴിക്കാമെന്ന വലിയ പ്രതീക്ഷയും യുഎഇയ്ക്ക് ഉണ്ട്. കന്നിയാത്രയിൽ മലയാളികൾ ഉൾപ്പടെ ഭാഗമായി. ലഭ്യമാകുന്ന സർവീസുകൾക്ക് അനുസരിച്ച് ലഘുഭക്ഷണങ്ങളും ലഹരിയില്ലാത്ത പാനീയങ്ങളും ട്രെയിനിൽ നിന്ന് വിലകൊടുത്തു വാങ്ങാൻ സാധിക്കും.
യാത്രക്കാർക്ക് സ്വന്തം നിലയിൽ ഭക്ഷണം കയ്യിൽ കരുതാനും അനുമതിയുണ്ട്. എന്നാൽ കടുത്ത മണമുള്ളതോ ട്രെയിൻ അശുദ്ധമാക്കുന്നതോ ആയ ഭക്ഷണസാധനങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. ലഹരിപാനീയങ്ങൾക്ക് ട്രെയിനിൽ കർശന വിലക്കുണ്ട്.
ഇത്തിഹാദ് റെയൽ ആപ്ലിക്കേഷൻ വഴിയും വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്യാം. കംഫർട്ട് ക്ലാസ് ടിക്കറ്റിന് 55 ദിഹവും പ്രീമിയം ക്ലാസിന് 220ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. സെപ്റ്റംബർ 30ഓടെ ദുബായ്, അൽ ദൈദ് സ്റ്റേഷനുകളും ഡിസംബർ 30നകം അൽ ദഫ്ര മേഖലയിലെ സ്റ്റേഷനുകളും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പദ്ധതിയുടെ പൂർണരൂപം കൈവരിച്ചുകൊണ്ട് 2027 മാർച്ച് 30നകം ഷാർജ സ്റ്റേഷനിലേക്കും സർവീസ് നീട്ടുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തിഹാദ് റെയിലിലെ ക്യാപ്റ്റനായി മലയാളി
ഫുജൈറയിൽനിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് ട്രെയിനുകൾ ചൂളംവിളിച്ചു പായുമ്പോൾ, ലോകമെമ്പാടുമുള്ള മലയാളികൾക്കും അഭിമാന നിമിഷമാകുമത്. യു.എ.ഇ.യുടെ സ്വപ്‌പ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ ശൃംഖലയെ നയിക്കുന്നവരിൽ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടവുമായി മലയാളിയായ നിഷാദുമുണ്ടാകും. ഇത്തിഹാദ് റെയിലിലെ ട്രെയിൻ ഡ്രൈവേഴ്സ‌് ലൈൻ മാനേജരാണ് ഈ 29-കാരനായ ആലപ്പുഴ സ്വദേശി.
ഇത്തിഹാദ് യാത്രാ ട്രെയിനുകളുടെ പൈലറ്റ് ക്യാബിന്റെ നിയന്ത്രണച്ചുമതല ഏറ്റെടുക്കുന്നതിലേക്കുള്ള നിഷാദിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. 2014-ലാണ് അദ്ദേഹം ആദ്യമായി യു.എ.ഇ.യിലെത്തിയത്. ഒരു സ്ഥാപനത്തിൽ കാഷ്യറായിട്ടാണ് പ്രവാസജീവിതം ആരംഭിച്ചത്. പിന്നീട് പെർഫ്യൂമുകൾ വിറ്റും ഹോട്ട്ഡോഗ് സാൻഡ്വിച്ചുകൾ തയ്യാറാക്കിയുംഹോംഡെലിവറി സേവനങ്ങൾ നൽകിയും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോയി. മാതാപിതാക്കളായ നൗഷാദും ഷീബയും ഉറച്ച പിന്തുണയും നൽകി. തീരെ ചെറുതെന്നു തോന്നുന്ന ഈ ജോലികളാണ് തന്നിൽ അച്ചടക്കം, ക്ഷമ, വിനയം, ലക്ഷ്യബോധം എന്നിവ സൃഷ്ടിച്ചതെന്ന് നിഷാദ് പറയുന്നു. 2017-ൽ മോണോ റെയിലിലൂടെയാണ് റെയിൽ ഗതാഗത രംഗത്തേക്ക് പ്രവേശിച്ചത്. ജീവിതം ഒരു കരക്കെത്തിയെന്ന് സമാധാനിച്ചിരുന്നപ്പോഴേക്കും അപ്രതീക്ഷിതമായി കോവിഡ് മഹാമാരി വന്നു. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോയി.
2022-ഓടെ പരീക്ഷകളും അഭിമുഖങ്ങളുമെല്ലാം വിജയകരമായി പൂർത്തിയാക്കി.2024-ൽ ഇത്തിഹാദ് റെയിൽ അതിവേഗ യാത്രാ ട്രെയിനുകളുടെ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റൻ പദവി സ്വന്തമാക്കി. കഴിഞ്ഞ വർഷം ട്രെയിൻ ഓപ്പറേഷൻസ് ടീം ലീഡർ, കീ ഇൻസ്ട്രക്ടടർ, അസസർ എന്നീ പദവികളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഹിബ ഗഫൂറാണ് നിഷാദിന്റെ ഭാര്യ. മകൻ: ഖലീഫ സായിദ്. ഇത്തിഹാദ് ചരക്ക് തീവണ്ടിയിലെ ലോക്കോ പൈലറ്റായ റിൻഷാദാണ് സഹോദരൻ. സഹോദരി: നസ്ലി.



0 Comments