LATEST

6/recent/ticker-posts

Header Ads Widget

ഭർത്താവ് ഇരുമ്പ് വടി പഴുപ്പിച്ച് പൊള്ളിച്ചു; കഴുത്തിൽ ചങ്ങലയുമായി പോലീസ് സ്റ്റേഷനിൽ അഭയം തേടി യുവതി

 



മധ്യപ്രദേശ്: ഭർത്താവിൽ നിന്ന് അതിക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങിയ യുവതി പൊലീസ് സ്റ്റേഷനിൽ അഭയം തേടി. രാജ്ഗഡ് ജില്ലയിലാണ് മനഃസാക്ഷിയെ നടുക്കിയ സംഭവം. മംഗീബായ് തൻവാർ എന്ന യുവതിയാണ് ഭർതൃവീട്ടിൽ നിന്നും രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയത്.


തന്നെ ഭർത്താവ് സർദാർ സിങ് വീടിനുള്ളിലെ തൂണിൽ ചങ്ങലയ്ക്കിട്ട് പൂട്ടുകയും പഴുപ്പിച്ച ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും ചെയ്‌തുവെന്ന് മംഗീബായ് വെളിപ്പെടുത്തി. കഴുത്തിൽ ചങ്ങലയുമായി ആറ് കിലോമീറ്റർ നടന്നാണ് യുവതി പോലീസ് സ്റ്റേഷനിലെത്തിയത്.


മദ്യപിച്ചെത്തിയ സർദാർ സിങ്, മംഗീബായിയെ അസഭ്യം പറയുകയും വടികൊണ്ട് ക്രൂരമായി മർദിക്കുകയും ചെയ്‌തു. പീഡനം സഹിക്കവയ്യാതെ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ വഴിയിൽവച്ച് പിടികൂടി തിരികെ വീട്ടിലെത്തിച്ചു. തുടർന്ന് ഇയാൾ മംഗീബായിയുടെ കഴുത്തിൽ ഇരുമ്പ് ചങ്ങലയിട്ട് വീടിനുള്ളിലെ തൂണിൽ പൂട്ടിയിട്ടു.

ഗ്യാസ് സ്റ്റൗവിൽ ഇരുമ്പ് വടി പഴുപ്പിച്ച് യുവതിയുടെ അരക്കെട്ടിലും തുടയിലും പൊള്ളിച്ചതായും പരാതിയിൽ പറയുന്നു. രാത്രിയിൽ ഭർത്താവ് പുറത്ത് പോയ നേരത്ത്, കയ്യിൽ കിട്ടിയ കല്ലെടുത്ത് തുടർച്ചയായി ഇടിച്ചാണ് യുവതി ചങ്ങലയിലെ പൂട്ട് തകർത്തത്. പൂട്ട് തകർന്നെങ്കിലും കഴുത്തിൽ കുടുങ്ങിയ ചങ്ങലയും തൂങ്ങിക്കിടക്കുന്ന പൂട്ടും മാറ്റാൻ സാധിച്ചില്ല.


കൂരിരുട്ടിൽ ആറ് കിലോമീറ്റർ നടന്നാണ് മംഗീബായ് ഖിൽച്ചിപ്പൂർ പൊലീസ് സ്റ്റേഷനിലെത്തിയത്. രാത്രി 10 മണിയോടെ സ്റ്റേഷനിലെത്തിയ യുവതിയുടെ അവസ്ഥ പരിതാപകരമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉടൻതന്നെ ചങ്ങല നീക്കം ചെയ്യുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. ശരീരത്തിൽ മർദനമേറ്റ പാടുകളും പൊള്ളലേറ്റ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ്, സർദാർ സിങ്ങിനെ ഉടൻതന്നെ അറസ്റ്റ് ചെയ്തു.

Post a Comment

0 Comments