ഹൂസ്റ്റൺ: ലോകകപ്പ് പ്രീക്വാർട്ടറിൽ ബ്രസീൽ പരാജയപ്പെടുമെന്ന് പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദഗ്‌ദനെ ട്രോളി നെയ്മർ. ബ്രസീൽ- ജപ്പാൻ മത്സരത്തിൽ ടൂർണമെന്റിലെ അട്ടിമറി വിജയം ജപ്പാൻ നേടുമെന്ന് പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദഗ്‌ധൻ ജോവാക്കിം ക്ലെമെന്റിനെയാണ് നെയ്‌മർ തന്റെ പോസ്റ്റിലൂടെ കളിയാക്കിയത്. 'മിസ്റ്റർ ജോവാക്കിം ക്ലെമെന്റ്... ദയവായി അടുത്ത ലോകകപ്പിൽ വീണ്ടും ശ്രമിക്കുക' എന്നായിരുന്നു നെയ്മർ എക്സിൽ കുറിച്ചത്.
വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ തകർപ്പൻ ജയം. ലോകകപ്പിലെ പല വിജയങ്ങളും കൃത്യമായി പ്രവചിച്ച് ശ്രദ്ദേയനമായ വ്യക്തിയാണ് ജോവാക്കിം ക്ലെമെന്റ്.
2014-ൽ ജർമ്മനിയും, 2018-ൽ ഫ്രാൻസും, 2022-ൽ അർജന്റീനയും വിജയിക്കുമെന്ന് കൃത്യമായി പ്രവചിച്ച ക്ലെമെന്റ്റ്, ഇത്തവണ ലോകകപ്പിൽ ജപ്പാൻ ബ്രസീലിനെ അട്ടിമറിക്കുമെന്ന് പ്രവചിച്ചിരുന്നു. ഫോർച്യൂൺ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, ബ്രസീലിന്റെ നിലവിലെ തലമുറ അത്ര മികച്ചതല്ലെന്നും ജപ്പാൻ വളരെ കരുത്തുറ്റ ടീമാണെന്നും അദ്ദേഹം വാദിച്ചിരുന്നു.
വാശിയേറിയ പ്രീക്വാർട്ടർ പോരാട്ടത്തിൽ അക്ഷരാർഥത്തിൽ ബ്രസീലിനെ വിറപ്പിച്ചാണ് ജപ്പാന്റെ മടക്കം. ആദ്യ പകുതിയിൽ തന്നെ ഗോൾ നേടിയ ജപ്പാൻ തുടക്കത്തിൽ തന്നെ ബ്രസീലിനെ ഞെട്ടിച്ചു. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ക്ലെമെൻ്റിൻ്റെ പ്രവചനം ശരിയാകുമെന്ന് തോന്നിപ്പിച്ചെങ്കിലും, കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ബ്രസീൽ തങ്ങളുടെ യഥാർത്ഥ കരുത്ത് പുറത്തെടുത്തത്.
രണ്ടാം പകുതിയിൽ കസമീരോയുടെ ഹെഡറിൽ ബ്രസീൽ സമനില പിടിച്ചു. രണ്ടാം ഗോളിനായി ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷം വരെ ബ്രസീലിന് കാത്തിരിക്കേണ്ടി വന്നു. രണ്ടാം പകുതിയിൽ കാനറിപ്പട തങ്ങളുടെ യഥാർഥ കളി പുറത്തെടുത്തതോടെ മത്സരം ആവേശകരമായി. മത്സരത്തിന്റെ അവസാന നിമിഷം ഗബ്രിയേൽ മാർട്ടിനെല്ലി ഗോളാക്കി മാറ്റിയതോടെ ബ്രസീൽ 2-1 എന്ന സ്കോറിന് വിജയിക്കുകയായിരുന്നു.



0 Comments