ചെന്നൈ: ബാറിൽ വച്ചുണ്ടായ തർക്കത്തിന് പിന്നാലെ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി ഒരു സംഘം യുവാക്കൾ. വിഴുപുരം സ്വദേശി യാൻസി (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബാലമുരുകൻ (21), ജോഷ്വ (19), കിഷോർ കുമാർ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈയിലെ ഒരു ബാറിൽ നൃത്തം ചെയ്യുകയായിരുന്നു യാൻസിയും കൂട്ടുകാരും. ഇതിനിടെയാണ് ബാറിലുണ്ടായിരുന്ന പ്രതികളുമായി തർക്കമുണ്ടായത്. പെട്ടെന്ന് തന്നെ ബാറിലെ ബൗൺസർമാർ ഇടപെട്ട് സാഹചര്യം നിയന്ത്രണത്തിലാക്കി. എന്നാൽ ബാറിന് പുറത്തും ഇവർ തർക്കം തുടർന്നു. വീണ്ടും ബൗൺസർമാർ ഇടപെട്ട് ഇരു ഗ്രൂപ്പുകളോടും സ്ഥലത്ത് നിന്ന് പോകാൻ ആവശ്യപ്പെട്ടു.
പിന്നാലെ യാൻസിയും കൂട്ടുകാരികളും സ്കൂട്ടറിൽ കയറി പോയി. കാറിൽ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ അവർ വഴിയിൽ വച്ച് കണ്ടു. പൊലീസ് റിപ്പോർട്ട് അനുസരിച്ച് യാൻസിയുടെ കൂട്ടുകാർ കാറിനുനേരെ കല്ലെറിഞ്ഞു. ഇതിൽ പ്രകോപിതരായ പ്രതികൾ സ്കൂട്ടറിനെ പിന്തുടർന്ന് വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാൻസി വാഹനത്തിൽനിന്ന് തെറിച്ചുവീഴുകയും സംഭവസ്ഥലത്തുവച്ച് തന്നെ മരിക്കുകയും ചെയ്‌തു. 17കാരിയായ യാൻസിയുടെ സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.



0 Comments