LATEST

6/recent/ticker-posts

Header Ads Widget

നീറ്റ്- യു ജി പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവം:മുഖ്യ സൂത്രധാരൻ പിടിയിൽ




ന്യൂഡൽഹി; നീറ്റ്- യു ജി പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മനീഷ് യാദവിനെ രാജസ്ഥാൻ പോലീസ് സ്‌പെഷ്യൽ ഓപറേഷൻ വിഭാഗം ജയ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ചോർന്ന പരീക്ഷാ ചോദ്യങ്ങൾ ഉൾപ്പെടുത്തി ചോദ്യബേങ്ക് തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ശൃംഖലയെ ഏകോപിപ്പിക്കുന്നതിലും മനീഷ് പ്രധാന പങ്കുവഹിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ചോദ്യബേങ്ക് പ്രചരിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ച രാകേഷ് മണ്ഡവാരിയയും അറസ്റ്റിലാണ്.സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി ഒമ്പത് പേരെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തെന്നാണ് വിവരം. 45 പേർ കസ്റ്റഡിയിലുണ്ട്.

ഭോപാലിലെ സ്ഥാപനത്തിലെ മെഡിക്കൽ വിദ്യാർഥിയായ ശുഭം ഖൈർനാറിന് നീറ്റ് പരീക്ഷക്ക് ദിവസങ്ങൾ മുമ്പ് നാസിക്കിൽ വെച്ച് ചോദ്യപേപ്പറിന്റെ പകർപ്പ് ലഭിച്ചു. ഹരിയാന സ്വദേശിക്ക് ഇയാൾ ഇതിന്റെ സോഫ്റ്റ് കോപ്പി കൈമാറി. തുടർന്ന് “സാധ്യതാ ചോദ്യങ്ങൾ’ എന്ന പേരിൽ മറ്റ് ചില ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തി മറ്റൊരു സംഘം ചോദ്യബേങ്ക് തയ്യാറാക്കി. രാജസ്ഥാൻ, കേരളം, ബിഹാർ, ജമ്മു കശ്മീർ, ഡെറാഡൂൺ എന്നിവിടങ്ങളിൽ ഇതിന്റെ സോഫ്റ്റ് കോപ്പി വ്യാപകമായി പ്രചരിച്ചു.കസ്റ്റഡിയിലുള്ള ശുഭം ഖൈർനാറിനെ ചോദ്യം ചെയ്താൽ ചോർച്ചയുടെ ഉറവിടം വെളിപ്പെടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

നാസിക്കിലെ പ്രിന്റിംഗ് പ്രസ്സിൽ നിന്നാണ് പേപ്പർ ചോർന്നതെന്ന് മഹാരാഷ്ട്രാ പോലീസ് സംശയിക്കുന്നു.ഡെറാഡൂൺ സിക്കാർ സ്വദേശി രാകേഷ് മണ്ഡവാരിയയാണ് “സാധ്യതാ ചോദ്യങ്ങൾ’ പ്രചരിപ്പിച്ചവരിൽ ഒരാൾ. ഇത് പിന്നീട് കേരളത്തിൽ പഠിക്കുന്ന രാജസ്ഥാൻ ചുരു സ്വദേശിയായ എം ബി ബി എസ് വിദ്യാർഥിക്ക് ലഭിച്ചു. ഈ വിദ്യാർഥി ഈ മാസം ഒന്നിന് തന്റെ സുഹൃത്തിന് പേപ്പർ അയച്ചുകൊടുത്തു. ഇത് പേയിംഗ് ഗസ്റ്റ് സംരംഭം നടത്തുന്നയാൾ വഴി നിരവധി വിദ്യാർഥികളിലേക്കും കരിയർ കൗൺസിലർമാരിലേക്കുമെത്തി. ചോദ്യങ്ങൾ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നു. സാധ്യതാ ചോദ്യങ്ങൾ എന്ന പേരിലുള്ള ചോദ്യബേങ്കിൽ 410 ചോദ്യങ്ങൾ ഉണ്ടായിരുന്നുവെന്നും അതിൽ 120ഓളം ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ വന്നവയുമായി സാമ്യമുള്ളവയായിരുന്നുവെന്നും രാജസ്ഥാൻ പോലീസിലെ എ ഡി ജി പി വിശാൽ ബൻസാൽ പറഞ്ഞു. പരീക്ഷക്ക് ആഴ്ചകൾ മുമ്പ് തന്നെ ചോദ്യങ്ങളടങ്ങിയ പി ഡി എഫ് ഫയൽ പല വിദ്യാർഥികളുടെയും ഫോണുകളിൽ എത്തിയിരുന്നുവെന്നും എ ഡി ജി പി പറഞ്ഞു.

Post a Comment

0 Comments