ജനീവ: എംവി ഹോൺഡിയസ് ഡച്ച് കപ്പലിൽ സ്ഥിരീകരിച്ച ഹാൻ്റ വൈറസ് മാരക പകർച്ചവ്യാധിയാകാൻ സാധ്യതയില്ലെന്ന് യു എൻ ആരോഗ്യ സംഘടന. ലോകത്തിലെ ഏറ്റവും അപൂർവവും മാരകവുമായ വൈറസുകളിൽ ഒന്നാണ് ഹാൻ്റ വൈറസ്. എന്നാൽ ഇത് കൊവിഡ് പോലെ പകർച്ചവ്യാധി ആകില്ലെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. ലോകാരോഗ്യ സംഘടനയിലെ (WHO) പകർച്ചവ്യാധി വിദഗ്ധയായ മരിയ വാൻ കെർഖോവ് ആണ് ഇക്കാര്യം പറഞ്ഞത്. ഹാൻ്റ വൈറസ് സമ്പർക്കത്തിലൂടെ മാത്രമാണ് പകരുക. രോഗിയുമായി അടുത്ത സമ്പർക്കത്തിൽ വന്നാൽ മാത്രമെ വൈറസ് ബാധ പടരുകയുള്ളു എന്നാണ് ഡബ്യൂ എച്ച്ഒ പ്രതിനിധി വ്യക്തമാക്കിയത്.
അതേസമയം കപ്പലിൽ വൈറസ് പടർന്നതിൽ ലോകാരോഗ്യ സംഘടന റിപ്പോർട്ട് തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് 149 പേർ സഞ്ചരിച്ച ആഡംബര പര്യവേഷണ കപ്പലിൽ ഹാൻ്റ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹാൻ്റ വൈറസ് ബാധിച്ച് ഇതിനകം കപ്പലിലെ മൂന്ന് പേരാണ് മരിച്ചത്. നിലവിൽ കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇത് വരെ എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് മൂന്ന് യാത്രക്കാരെ കപ്പലിൽ നിന്ന് ഒഴിപ്പിച്ചു. കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്. കപ്പൽ ജീവനക്കാരാണിവർ. നിലവിൽ വെസ്റ്റ് ആഫ്രിക്കൻ തീരത്താണ് കപ്പലുള്ളത്.

0 Comments