തിരൂരങ്ങാടി | മതസൗഹാർദത്തിന് പേരുകേട്ട മൂന്നിയൂർ കളിയാട്ടക്കാവിലെ കോഴിക്കളിയാട്ടം സമാപിച്ചു. മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് പരിസമാപ്‌തി കുറിക്കുന്ന കോഴിക്കളിയാട്ടത്തിന് വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പൊയ്ക്കുതിര സംഘങ്ങളാണ് എത്തിയിരുന്നത്.
ഹിന്ദു, മുസ്ലിം സൗഹാർദത്തിന്റെ പര്യായം കൂടിയായതിനാൽ പൊയ്ക്കുതിര സംഘങ്ങൾ മമ്പുറം മഖാമിലും മുട്ടിച്ചിറ പള്ളി മഖാമിലുമെത്തി കാണിക്ക സമർപ്പിച്ച ശേഷമാണ് കളിയാട്ടക്കാവിലേക്ക് നീങ്ങിയിരുന്നത്. മുസ്ലിംകളുടെ പ്രധാന ദിവസമായ വെള്ളിയാഴ്ചകളി ലാണ് കോഴിക്കളിയാട്ടം നടക്കാറുള്ളത്.
ക്ഷേത്രത്തിലെ കുതിരപ്പിലാക്കലിൽ സാംബവ മൂപ്പന്റെ കുതിരയെയാണ് ആദ്യം തല്ലിയുടച്ചത്. ശേഷം മറ്റു പൊയ്കുതിരകളെ തല്ലിയുടക്കുന്നതാണ് പ്രധാന ചടങ്ങ്. കളിയാട്ട ഉത്സവം കാലവർഷത്തിന്റെ തുടക്കത്തിലാണ് നടക്കാറുള്ളത്. അത് കൊണ്ടുതന്നെ ഈ ഭാഗങ്ങളിൽ വലിയതോതിലുള്ള കാർഷിക വിപണനവും നടക്കാറുണ്ട്.
മുട്ടിച്ചിറ ഭാഗങ്ങളിൽ ആഴ്ചകൾക്ക് മുമ്പ് തുടങ്ങിയതാണ് ഇത്തരം കച്ചവടം. കാർഷിക വിത്തുകൾ, തൈകൾ, പണിയായുധങ്ങൾ തുടങ്ങി പഴയകാല വസ്തുക്കളും ആധുനിക വസ്തുക്കളും ഇവിടെ ലഭ്യമാണ്. വിദൂരഭാഗങ്ങളിൽ നിന്ന് പോലും ആവശ്യക്കാർ ഇവിടെ എത്താറുണ്ട്. കച്ചവടം ദിവസങ്ങൾ നീണ്ടുനിൽക്കും.



0 Comments