ജക്കാർത്ത: ഇന്തോനേഷ്യയിൽ ഡേകെയർ സെന്ററിൽ കുഞ്ഞുങ്ങളോട് ക്രൂരത. കുഞ്ഞുങ്ങളുടെ കൈയും കാലും കെട്ടിയിട്ട് ജീവനക്കാർ. മയക്കുമരുന്ന് ഉൾപ്പെടെ കുട്ടികളെ കുത്തിവെച്ചതായാണ് ആരോപണം.


യോഗ്യകർതയിലെ ലിറ്റിൽ അറേഷ എന്ന സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയത്.

രഹസ്യവിവരത്തെ തുടർന്ന് ഇൻഡോനേഷ്യൻ പൊലീസ് നടത്തിയ റെയ്‌ഡിലാണ് വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ കേസിൽ ഡേകെയർ ഉടമ ഉൾപ്പെടെ പതിമൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.


അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പിടിയിലാവുന്നവരുടെ എണ്ണം വർധിച്ചേക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ 53 കുട്ടികൾ ഇരകളായെന്നാണ് കണ്ടെത്തൽ. പലരും രണ്ട് വയസിനോടടുത്ത് പ്രായമുള്ള കുഞ്ഞുങ്ങളാണ്. ചില കുട്ടികളെ ഉറങ്ങിക്കിടക്കുമ്പോൾ കെട്ടിയിട്ടിരുന്നു. 103 കുട്ടികളാണ് ഡേ കെയർ സെന്ററിൽ ഉണ്ടായിരുന്നത്. സംഭവം വിവാദമായതോടെ സെൻ്റർ പൊലീസ് അടപ്പിച്ചു.