LATEST

6/recent/ticker-posts

Header Ads Widget

വിമാന ഇന്ധന വില കുതിച്ചുയരുന്നു, അടിയന്തര ഇടപെടൽ വേണം; ആശങ്ക അറിയിച്ച് ഇന്ത്യൻ വിമാന കമ്പനികൾ

 


ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ വിമാന ഇന്ധന വില ഉയർന്നതോടെ പ്രതിസന്ധിയിലായി വിമാന കമ്പനികൾ. ആ​ഗോള എണ്ണ വിപണിയിൽ എടിഎഫിൻ്റെ വില കുതിച്ചുയർന്നതോടെയാണ് പ്രതിസന്ധി രൂ​ക്ഷമായത്. ഇന്ത്യൻ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അറിയിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്ഐഎ). എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് എഫ്ഐഎ. ഇന്ത്യൻ വിമാന കമ്പനികൾ കടുത്ത സമ്മർദ്ദമാണ് നേരിടുന്നതെന്ന് ചൂണ്ടികാട്ടി എഫ്ഐഎ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തയച്ചു. അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന ഇന്ധന വില കിലോലിറ്ററിന് 2 ലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണ്. ഇതേ തുടർന്ന് ഇന്ത്യയിലെ പല വിമാന കമ്പനികളും സാമ്പത്തികമായി നഷ്ടത്തിലാണ്. വിമാന കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിൻ്റെ 30-40 ശതമാനമായിരുന്ന ഇന്ധനച്ചെലവ് ഇപ്പോൾ 55-60 ശതമാനമായി ഉയർന്നു. ഈ സാഹചര്യത്തിൽ ഇന്ധനത്തിന്മേലുള്ള 11% എക്സൈസ് ഡ്യൂട്ടി താൽക്കാലികമായി ഒഴിവാക്കണമെന്നും വിവിധ സംസ്ഥാനങ്ങൾ ഈടാക്കുന്ന ഉയർന്ന വാറ്റ് (VAT) കുറകാണാമെന്നും എഫ്ഐഎ ആവശ്യപ്പെട്ടു. ഹോർമൂസ് ഉപരോധത്തെ തുടർന്നുള്ള ക്രൂഡ് ഓയിൽ വില വർധനയാണ് എടിഎഫിൻ്റെയും വില വർധയ്ക്ക് കാരണമായത്. ക്രൂഡ് ഓയിൽ വില കുറയുന്ന സമയത്തുപോലും വിമാന ഇന്ധനത്തിന് ഉയർന്ന വില നൽകേണ്ടി വരുന്നതിലെ അപാകതയും കമ്പനികൾ ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് കേന്ദ്ര സർക്കാർ വിമാന ഇന്ധനത്തിൻ്റെ എക്സൈസ് നികുതി ഉയർത്തിയിരുന്നു.


ഇന്ധന പ്രതിസന്ധി തുടർന്നാൽ അതിൻ്റെ ആഘാതം നേരിട്ട് യാത്രക്കാരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. പ്രവർത്തനച്ചെലവ് താങ്ങാനാവാതെ വരുമ്പോൾ വിമാന ടിക്കറ്റ് നിരക്കുകൾ വൻതോതിൽ വർധിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരാകും. കൂടാതെ ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകൾ നിർത്തലാക്കാനോ വിമാനങ്ങളുടെ എണ്ണം കുറക്കാനോ സാധ്യതയുണ്ട്. ഇത് യാത്രക്കാരെ നേരിട്ട് തന്നെ ബാധിക്കും. സർക്കാരിൻ്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ രാജ്യത്തെ വ്യോമയാന മേഖല വലിയ തകർച്ചയെ നേരിടുമെന്നും പല വിമാനക്കമ്പനികളും പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നുമാണ് ആശങ്ക.

Post a Comment

0 Comments