LATEST

6/recent/ticker-posts

Header Ads Widget

മലയാളത്തിലെ മുതിർന്ന ചലച്ചിത്ര നിർമ്മാതാവ് എൻ.ജി. ജോൺ അന്തരിച്ചു


 

മലയാളത്തിലെ മുതിർന്ന ചലച്ചിത്ര നിർമ്മാതാവും വിതരണക്കാരനുമായ ജിയോ കുട്ടപ്പൻ എന്ന എൻ.ജി. ജോൺ (90)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബുധനാഴ്‌ച പുലർച്ചെ ഒന്നരയ്ക്ക് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലായിരുന്നു അന്ത്യം. 90-ാം പിറന്നാളാഘോഷത്തിന് കുടുംബം തയ്യാറെടുക്കുന്നതിനിടെയായിരുന്നു ജോണിൻ്റെ വിയോഗം.


ആദ്യകാല സിനിമാ നിർമ്മാണ-വിതരണ കമ്പനിയായ ജിയോ പിക്ചേഴ്‌സിന്റെ ബാനറിൽ നിരവധി ചിത്രങ്ങൾ എൻ.ജി ജോൺ നിർമ്മിച്ചിട്ടുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻ.എക്സ് ജോർജിന്റെ മകനാണ് അദ്ദേഹം. കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയും പി. സുബ്രഹ്‌മണ്യത്തിൻ്റെ മെറിലാൻഡ് സ്റ്റുഡിയോയും മലയാളത്തിൽ വേരുപിടിക്കുന്നതിന് മുൻപേ സിനിമാ രംഗത്ത് സജീവമായിരുന്നു ജിയോ കുട്ടപ്പൻ. 1939-ൽ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് രൂപം കൊണ്ട കാലം മുതൽ ജിയോ പിക്ചേഴ്സ് സംഘടനയിൽ അംഗമായിരുന്നു.


1966-ൽ കേരള ഫിലിം ചേംബർ പ്രസിഡണ്ടും സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിന്റെ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. ആറ് വർഷം ഫിലിം ചേംബർ പ്രസിഡൻ്റ് സ്ഥാനവും വഹിച്ചു.ജിയോ കുട്ടപ്പൻ നിർമ്മിച്ച ചിത്രങ്ങളിൽ ഭൂരിഭാഗവും ഐ.വി ശശിയുടെതായിരുന്നു. ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീൻ, ഇന്നല്ലെങ്കിൽ നാളെ, ഈനാട്, ഇനിയെങ്കിലും, ഇത്രയും കാലം എന്നിവ അവയിൽ ഉൾപ്പെടുന്നു.


ജെ. ശശികുമാറിൻ്റെ മിനിമോൾ, എം. കൃഷ്ണ‌ൻ നായർ സംവിധാനം ചെയ്ത രജനീഗന്ധി, ഭദ്രൻ്റെ ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, മണിരത്നം സംവിധാനം ചെയ്ത‌് സുകുമാരനും മോഹൻലാലും അഭിനയിച്ച ഉണരൂ എന്നീ ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചു. മലയാള സിനിമയുടെ വിതരണ-നിർമ്മാണ രംഗത്തെ ഏഴ് പതിറ്റാണ്ടിന്റെ അനുഭവങ്ങൾ ക്രോഡീകരിച്ച സിനിമയും ഞാനും - 70 വർഷങ്ങൾ എന്ന പുസ്‌തകം എൻ.ജി ജോണിന്റേതാണ്. സംസ്‌കാരം വ്യാഴ്ച ഇടപ്പള്ളി പൈപ്പ്‌ലൈൻ റോഡ് തോപ്പിൽ മേരി ക്വീൻസ് പള്ളി സെമിത്തേരിയിൽ നടക്കും. ഫെഫ്ക്‌ക ഡയറക്ടേഴ്‌്  യൂണിയൻ അനുശോചനം രേഖപ്പെടുത്തി.

Post a Comment

0 Comments