അബുദബി: ഗസ്സയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയും അന്താരാഷ്ട്ര റോഡ് മാപ്പും ഇസ്റാഈല്‍ നിരസിച്ചതിനെതിരെ എട്ട് പ്രമുഖ രാജ്യങ്ങള്‍ രംഗത്ത്.
യു.എ.ഇ, ഖത്തർ, ഈജിപ്ത്, സൗദി അറേബ്യ, ജോർദാൻ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് ഇസ്റാഈലിന്റെ നിലപാടിനെ സംയുക്തമായി അപലപിച്ചത്.
യു.എൻ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2803 അടിസ്ഥാനമാക്കിയുള്ള സമാധാന പദ്ധതി അട്ടിമറിക്കുന്നതിന്റെയും, ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തടസ്സപ്പെടുത്തുന്നതിന്റെയും പൂർണ്ണ ഉത്തരവാദിത്തം ഇസ്റാഈലിനായിരിക്കുമെന്ന് മന്ത്രിമാർ മുന്നറിയിപ്പ് നല്‍കി.
ഈജിപ്ത്, ഖത്തർ, തുർക്കി, യു.എസ് എന്നിവരുടെ മാസങ്ങള്‍ നീണ്ട മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവില്‍ ഫലസ്തീൻ വിഭാഗങ്ങള്‍ അംഗീകരിച്ച റോഡ് മാപ്പാണ് ഇസ്റാഈല്‍ തള്ളിക്കളഞ്ഞത്.
പദ്ധതിയിലെ പ്രധാന നിർദ്ദേശങ്ങള്‍
ഗസ്സയില്‍ നിന്ന് ഇസ്റാഈല്‍ സേനയുടെ പൂർണ്ണമായ പിന്മാറ്റം.
അന്താരാഷ്ട്ര സ്ഥിരത സേനയുടെ വിന്യാസം.
ഗസ്സയുടെ ഭരണാധികാരം 'ദേശീയ സമിതിക്ക്' കൈമാറല്‍.
യുദ്ധ തകർന്നുപോയ ഗസ്സയുടെ പുനർനിർമ്മാണം ആരംഭിക്കല്‍.
ഈ വ്യവസ്ഥകളും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തെയും ഇസ്റാഈല്‍ എതിർക്കുന്നത് മേഖലയിലെ സമാധാന ശ്രമങ്ങളെ പാളം തെറ്റിക്കുമെന്ന് വിദേശകാര്യ മന്ത്രിമാർ ചൂണ്ടിക്കാട്ടി.
യു.എസ് ഇടപെടല്‍ ആവശ്യപ്പെട്ട് രാജ്യങ്ങള്‍
സ്വന്തം സമഗ്ര പദ്ധതി ഇസ്രായേല്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അമേരിക്കയുടെ നിരന്തരവും സജീവവുമായ ഇടപെടല്‍ ഉണ്ടാകണമെന്ന് എട്ട് രാജ്യങ്ങളും ആവശ്യപ്പെട്ടു. ഇസ്റാഈലിന്റെ ധിക്കാരപരമായ നിലപാട് കാരണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായാല്‍ അതിന്റെ പൂർണ്ണ പ്രത്യാഘാതം ഇസ്റാഈല്‍ തന്നെ അനുഭവിക്കേണ്ടിവരുമെന്നും 1967-ലെ അതിർത്തികളെ അടിസ്ഥാനമാക്കി, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്ന 'ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ'മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ എന്ന് മന്ത്രിമാർ പ്രസ്താവനയില്‍ ആവർത്തിച്ചു.



0 Comments