കട്ടപ്പന: തമിഴ്നാട് മുഖ്യമന്ത്രി വിജയിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽനിന്നുള്ള വാട്സാപ് സന്ദേശത്തോടു പ്രതികരിച്ച അതിഥിത്തൊഴിലാളിയായ അസം സ്വദേശിക്കു നഷ്ടമായത് 22,000 രൂപ. കട്ടപ്പനയിൽ താമസിക്കുന്ന പ്രദീപ് കണ്ടുലോനയ്ക്കാണു പണം നഷ്ടമായത്.
ഇദ്ദേഹത്തിന്റെ വിദ്യാർഥിയായ മകൻ ഫോൺ ഉപയോഗിക്കുന്നതിനിടെ എത്തിയ സന്ദേശത്തിനു കുട്ടി മറുപടി നൽകുകയായിരുന്നു. പണത്തിന് ആവശ്യമുണ്ടെങ്കിൽ ലഭ്യമാക്കാമെന്നു വാഗ്ദാനം ചെയ്തു ഹിന്ദിയിലായിരുന്നു സന്ദേശം.
വീടു നിർമിക്കാൻ 10 ലക്ഷം രൂപ വേണമെന്ന് കുട്ടിയും മാതാവും ചേർന്നു സന്ദേശത്തിനു മറുപടി നൽകി. ഈ തുക അനുവദിച്ചിട്ടുണ്ടെന്നും തുക വിട്ടുകിട്ടാൻ 6000 രൂപ നൽകണമെന്നും മറുപടി ലഭിച്ചു. ഇതോടെ പ്രദീപ് അറിയാതെ ഭാര്യയും മകനും ചേർന്നു പണം നൽകി.
പിന്നീട് പലവിധ ആവശ്യങ്ങൾ പറഞ്ഞ് 22,000 രൂപ തട്ടിപ്പു സംഘം കൈക്കലാക്കി. ഇവർ വീണ്ടും പണമാവശ്യപ്പെട്ട് ശല്യപ്പെടുത്താൻ തുടങ്ങിയതോടെയാണു തട്ടിപ്പു മനസിലായ കുടുംബം ദേശീയ സൈബർ ക്രൈം പോർട്ടലായ എൻസിആർപിയിൽ പരാതി റജിസ്റ്റർ ചെയ്തത്



0 Comments