വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ചൈന സഹായിക്കണമെന്ന ആവശ്യമായി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇറാനെ സഹായിക്കുന്നത് ചൈനയാണെന്നും, അതിനാൽ കടലിടുക്ക് തുറക്കാൻ ചൈനയുടെ സഹായം വേണമെന്നുമാണ് അമേരിക്കയുടെ ആവശ്യം. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അടുത്ത ആഴ്ച ബീജിങ് സന്ദർശിക്കാനിരിക്കെയാണ് ഇത്തരമൊരു ആവശ്യവുമായി അമേരിക്കയുടെ ഉന്നത ഉദ്യോഗസ്ഥൻ രംഗത്തെത്തിയത്.
ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ കടലിടുക്കിൽ നിന്ന് പുറത്തുകൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. “പ്രോജക്റ്റ് ഫ്രീഡം” എന്ന് പേരിട്ടിരിക്കുന്ന ഈ ദൌത്യത്തിന് മുന്നോടിയായി അമേരിക്ക ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന് ഹോർമുസിന്റെ നിയന്ത്രണമില്ലെന്നും ഇപ്പോൾ തങ്ങൾക്കാണ് കടലിടുക്കിന്റെ സമ്പൂർണ്ണ നിയന്ത്രണമെന്നും സ്കോട്ട് ബെസെന്റ് അവകാശപ്പെട്ടു.
നേരത്തെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ ഹോർമുസിനെതിരായ ഇറാനിയൻ ഉപരോധത്തെ അപലപിക്കാനുള്ള പ്രമേയത്തെ ചൈനയും റഷ്യയും വീറ്റോ ചെയ്ത് എതിർത്ത കാര്യവും ബെസെന്റ് ചൂണ്ടിക്കാട്ടി. ഈ മാസം ആദ്യം ഹോർമുസിനെതിരായ യുഎൻ കരട് പ്രമേയം ചൈനയും റഷ്യയും തടഞ്ഞിരുന്നു. ഐക്യരാഷ്ട്രസഭാ പ്രമേയം ഏകപക്ഷീയമാണെന്നും ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തെക്കുറിച്ച് ചർച്ചചെയ്യാതെ ഇറാനെ അപലപിക്കുന്നത് ശരിയല്ലെന്നുമാണ് ചൈനയും റഷയയും സ്വീകരിച്ച നിലപാട്.ഇറാനെതിരായ അമേരിക്കയുടെ ഏകപക്ഷീയമായ ഉപരോധങ്ങളെ ശക്തമായി എതിർക്കുന്നുവെന്ന നിലപാടും തുടർച്ചയായി മുന്നോട്ടുവെക്കുന്നുണ്ട്. “ഉപരോധങ്ങൾ മനഃപൂർവ്വം ഏർപ്പെടുത്തുന്നതും മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിൽ ഇടപെടുന്നതും അമേരിക്ക അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് കമ്പനികളുടെ നിയമപരമായ അവകാശങ്ങളും താൽപ്പര്യങ്ങളും ചൈന ശക്തമായി സംരക്ഷിക്കും.”- ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി.

0 Comments