LATEST

6/recent/ticker-posts

Header Ads Widget

'ബാക്ക് ടയർ ഇളകുന്നുണ്ട്, നട്ട് ലൂസാണ്', കോഴിക്കോട് സ്കൂട്ടറോടിച്ച് പോയ പെൺകുട്ടിയെ പേടിപ്പിച്ച് വണ്ടി നിർത്തിച്ചു, പീഡിപ്പിക്കാൻ ശ്രമം; അറസ്റ്റ്

 


സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പറഞ്ഞ് പറ്റിച്ച്‌ വാഹനം നിർത്തിച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍.

കല്ലായി മുഖദാർ സ്വദേശി അറക്കത്തൊടിക വീട്ടില്‍ അജ്മല്‍ ബിലാല്‍ (24 വയസ്സ്) നെയാണ് ചെമ്മങ്ങാട് പോലീസ് പിടികൂടിയത്. സ്കൂട്ടറില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയുടെ പിന്നിലായി മറ്റൊരു സ്കൂട്ടറില്‍ എത്തിയ പ്രതി ബാക്ക് ടയർ ഇളകുന്നുണ്ട്, നട്ട് ലൂസാണെന്നും വണ്ടി നന്നാക്കാൻ വർക്ക് ഷോപ്പ് കാണിച്ചു തരാം എന്ന് പറഞ്ഞാണ് കബളിപ്പിച്ചത്. വാഹനം നിർത്തിയ പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് സ്കൂട്ടറുമായി പോയ പെണ്‍കുട്ടിയെ പ്രതി പിന്തുടർന്ന് വഴിയില്‍ തടഞ്ഞ് നിർത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.


പെണ്‍കുട്ടി ഒച്ച വച്ചപ്പോള്‍ ആളുകള്‍ ഓടിക്കൂടി. ഇതോടെ അജ്മല്‍ ബിലാല്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ ചെമ്മങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും ചുള്ളിക്കാട് വെച്ച്‌ ഇയാളെ പിടികൂടുകയുമായിരുന്നു. അജ്മല്‍ കോഴിക്കോട് ജില്ലയിലെ ചെമ്മങ്ങാട്, ടൗണ്‍, മെഡിക്കല്‍ കോളേജ്, ചേവായൂർ, പന്നിയങ്കര, കസബ, നടക്കാവ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, വീട്ടില്‍ കയറി സ്ത്രീകള്‍ക്കെതിരായ അതിക്രമം, പൊതുസ്ഥലത്തു വെച്ച്‌ മയക്കുമരുന്ന് ഉപയോഗിച്ചതിനും, മാരകായുധം കാണിച്ച്‌ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും അപഹരിച്ചതിനും ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.


പൊലീസിന് സ്ഥിരം തലവേദന ആയതോടെ അജ്മലിനെ ഒരു വർഷത്തേയ്ക്ക് കാപ്പ നിയമപ്രകാരം പ്രതിയെ നാടു കടത്തിയിരുന്നു. എന്നാല്‍ പ്രതി നിയമം ലംഘിച്ച്‌ യുവാവ് വീണ്ടും ജില്ലയില്‍ പ്രവേശിച്ചു. ഇതിനിടെയിലാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടത്തിയത്. അജ്മലിനെ ചെമ്മങ്ങാട് പോലീസ് ചക്കുംകടവിലുള്ള വീട്ടില്‍നിന്നും കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ചെമ്മങ്ങാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തില്‍ സബ്ബ് ഇൻസ്പെക്ടർമാരായ ബാബു, സുരേഷ്, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ റിജേഷ്, രഞ്ജിത്ത്, നിജാസ്, സുഗേഷ്, സിവില്‍ പൊലീസ് ഓഫീസർ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Post a Comment

0 Comments