തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിന്റെ കാലത്ത്, സുരക്ഷാ ഭീഷണിയുടെ പേരിൽ സിപിഎം നേതാക്കൾക്കു വാരിക്കോരി അനുവദിച്ച ഗൺമാൻമാരെ വൈകാതെ സർക്കാർ തിരിച്ചുവിളിക്കും. ഇതിനായി ഗൺമാൻമാരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പൊലീസ് ആസ്ഥാനത്തു ശേഖരിച്ചു. സിപിഎം നേതാക്കളായ ഇ.പി.ജയരാജനും പി.ജയരാജനും കടകംപള്ളി സുരേന്ദ്രനും നിലവിൽ 2 ഗൺമാൻമാർ വീതമുണ്ട്. ഇതിൽ പി.ജയരാജനു മാത്രമാണു സുരക്ഷാ ഭീഷണിയുള്ളത്. തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു സിപിഎം കൗൺസിലർക്കു പോലും വ്യക്തമായ കാരണങ്ങളില്ലാതെ ഗൺമാനെ അനുവദിച്ചിരുന്നു.
പലർക്കായി അഞ്ഞൂറോളം ഗൺമാൻമാരെ അനുവദിച്ചിട്ടുണ്ടന്നാണു പ്രാഥമിക കണക്ക്. കാവൽ മുഖ്യമന്ത്രി പിണറായി വിജയന് സെഡ് കാറ്റഗറി സുരക്ഷയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഉപയോഗിക്കുന്നില്ല. എന്നാൽ, അദ്ദേഹത്തിന്റെറെ സുരക്ഷാ ഡ്യൂട്ടിയുള്ളവർ തിരികെ പൊലീസിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിശ്ചയിക്കുന്നതിനു മുൻപു തന്നെ അവരുടെ ഗൺമാൻമാരായി പൊലീസിലെ അടുപ്പക്കാർക്കു നിയമനം തേടി വിവിധ കോൺഗ്രസ് നേതാക്കൾ സമ്മർദം തുടങ്ങി.
പുതിയ സർക്കാർ അധികാരമേൽക്കും മുൻപ് വി. ഡി.സതീശനും രമേശ് ചെന്നിത്തലയ്ക്കും പൈലറ്റും എസ്കോർട്ടും അനുവദിച്ച് പൊലീസ്. എന്നാൽ, ഇരുവരും പൊലീസും എസ്കോർട്ടും തിരിച്ചയച്ചു. ആരു മുഖ്യമന്ത്രിയാകുമെന്നു പൊലീസിനും വ്യക്തതയില്ലാത്തതിനാലാണ് ഇരുവർക്കും പൈലറ്റും എസ്കോർട്ടും അനുവദിക്കാൻ തീരുമാനിച്ചത്.



0 Comments