കൊച്ചി: കേരളത്തിൽ എൻസിപി പിളർന്നു. എ.കെ ശശീന്ദ്രന്റെയും തോമസ് കെ തോമസിന്റെയും നേതൃത്വത്തിലുള്ള വിഭാഗം കൊച്ചിയിൽ യോഗം ചേർന്നു. പാർട്ടി ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കാൻ യോഗത്തിൽ പ്രമേയം പാസാക്കി. ജൂൺ 20ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും.
പി.സി ചാക്കോയും ശരദ് പവാറും ഉൾപ്പെടുന്ന വിഭാഗത്തോട് പൂർണമായും വിട്ടുപോകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ശരദ് പവാറിന് ബിജെപി ബന്ധമുണ്ടെന്ന് തോമസ് കെ തോമസ് ആരോപിച്ചു. മഹാരാഷ്ട്രയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് ശരദ് പവാർ സ്വീകരിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്ന് തോമസ് കെ തോമസ് പറഞ്ഞു.
പാർട്ടി സംസ്ഥാന ഘടകത്തെ സ്വതന്ത്ര ഘടകമാക്കി നിലനിർത്താനാണ് ധാരണ. ഘടകകക്ഷിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണിക്ക് കത്ത് നൽകും. പാർട്ടി ഭരണഘടന, പേര് എന്നിവ തീരുമാനിക്കാൻ ഏഴംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തോമസ് കെ തോമസ് എൻസിപി സംസ്ഥാന പ്രസിഡന്റായി തുടരും.



0 Comments