*മലപ്പുറം:* സമൂഹമാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്ത സംഭവത്തിൽ മലപ്പുറം അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസിനെ പൊലിസ് അറസ്റ്റ് ചെയ്തു. രാമനാട്ടുകര സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് പരപ്പനങ്ങാടി പൊലിസ് നടപടിയെടുത്തത്.
*സംഭവം ഇങ്ങനെ*
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് അവ എഡിറ്റിംഗിലൂടെ അശ്ലീല രൂപത്തിലാക്കുകയാണ് ഇയാൾ ആദ്യം ചെയ്യുന്നത്. തുടർന്ന് പണം ഈടാക്കി ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ഈ ചിത്രങ്ങൾ വിൽക്കുന്നത്.
അഞ്ചു വയസ്സുള്ള പിഞ്ചു കുട്ടികൾ മുതൽ 40 വയസ്സു വരെയുള്ള സ്ത്രീകൾ വരെ ഇയാളുടെ മോർഫിംഗിന് ഇരയായിട്ടുണ്ട്.ഏകദേശം ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ വിവിധ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
*തട്ടിപ്പ് പുറത്തായത് ഇങ്ങനെ*
കണ്ണൂർ സ്വദേശിനിയായ ഒരു യുവതിയുടെ സുഹൃത്ത് വഴിയാണ് ഈ സൈബർ ക്രൂരത പുറംലോകമറിഞ്ഞത്. ഒരു ടെലഗ്രാം ഗ്രൂപ്പിൽ തന്റെ സുഹൃത്തിന്റെ ചിത്രം മോർഫ് ചെയ്ത നിലയിൽ കണ്ട യുവാവ് വിവരം കൈമാറുകയും തുടർന്ന് നടത്തിയ അന്വേഷണം നിതിനിലേക്ക് എത്തുകയുമായിരുന്നു. പ്രതിയുടെ ഫോണിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
*രഹസ്യ ഫോണും പിടികൂടി*
പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇത്തരം ആവശ്യങ്ങൾക്കായി മാത്രം ഇയാൾ രഹസ്യമായി ഉപയോഗിച്ചിരുന്ന രണ്ടാമതൊരു മൊബൈൽ ഫോണും പൊലിസ് കണ്ടെടുത്തു. പരപ്പനങ്ങാടി കൂടാതെ മാഹിയിലും ഇയാൾക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതിക്കെതിരെ ഐടി ആക്ട് പ്രകാരവും സ്ത്രീകളെ അപമാനിച്ചതിനുമുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പൊലിസ് വിലയിരുത്തുന്നത്.
#Parappanagadi #malappuram #PoliceArrest

0 Comments