തിരുവനന്തപുരം: പേരാമ്പ്ര, നെന്മാറ മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാെണന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. തൃശ്ശൂർ കൂർക്കഞ്ചേരിയിൽ വോട്ടുചെയ്യാനെത്തിയ യുവതിയെ പ്രിസൈഡിങ് ഓഫീസർ തടഞ്ഞത് ഉൾപ്പെടെയുള്ള പരാതികളിലും കുറ്റക്കാർക്കെതിരേ നടപടിയായിട്ടില്ല.
പേരാമ്പ്രയിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന അതിസുരക്ഷയുള്ള സ്‌ട്രോങ് റൂമിനടുത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എത്തിയതും മെറ്റീരിയൽസ് റൂം തുറന്നതും നെന്മാറയിലെ മെറ്റീരിയൽസ് റൂം തുറക്കാൻ ശ്രമിച്ചതും വിവാദമായിരുന്നു. പേരാമ്പ്രയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്നാണ് കളക്ടറുടെ റിപ്പോർട്ട്. നെന്മാറ സംബന്ധിച്ച റിപ്പോർട്ടും പരിശോധിച്ച് അന്വേഷണശേഷം നടപടിക്ക് സാധ്യതയുണ്ട്.
പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാെണന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ ബുധനാഴ്ച പ്രതികരിച്ചു. സായുധ സേനയുടെയും പോലീസിന്റെയും സുരക്ഷയുള്ള സ്ട്രോങ് റൂമിനുസമീപം സ്ഥാനാർഥിയുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽമാത്രം കളക്ടർക്കോ പോലീസ് മേധാവിക്കോമാത്രമേ പ്രവേശനത്തിന് അനുമതിയുള്ളൂ. സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും.
പേരാമ്പ്രയിൽ എൻകോർ സോഫ്‌റ്റ്‌വേർ അപ്ഡേറ്റ് ചെയ്യാൻ മെറ്റീരിയൽസ് റൂം തുറന്നതിൽ വീഴ്ചയില്ലെന്നാണ് ഉദ്യോഗസ്ഥവിശദീകരണം. സ്‌ട്രോങ് റൂമോ സീൽചെയ്യാത്തതോ ആയ മുറികൾ വോട്ടെണ്ണൽ ദിവസമല്ലാതെ തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർമാരടക്കമുള്ളവർക്ക് നിർദേശം നൽകിയിട്ടുണ്ട്.

0 Comments