ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 2026 ജനുവരി മുതലുള്ള 12 ആഴ്ച കാലയളവിൽ രാജ്യത്ത് 9400ത്തിൽ അധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി കേന്ദ്ര സർക്കാർ. സുപ്രീം കോടതിയെയാണ് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. സർക്കാർ ഏജൻസികളെ ഏകോപിച്ച് നടത്തിയ എൻഫോഴ്സ്മെൻ്റ് ഡ്രൈവിലായിരുന്നു ഈ നടപടിയെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമപാലകരെയും ജുഡീഷ്യൽ ഉദ്യോഗസ്ഥരെയും അനുകരിച്ചു കൊണ്ട് നടക്കുന്ന ഇത്തരം തട്ടിപ്പുകളുടെ വർദ്ധനവ് സംബന്ധിച്ച് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ട് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി സമർപ്പിച്ച സബ്മിഷനിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.
തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന്, പ്രത്യേകിച്ച് കംബോഡിയയിൽ നിന്ന് ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള ധാരാളം അക്കൗണ്ടുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വാട്ട്‌സ്ആപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായും സൂചനയുണ്ട്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ടെലികോം വകുപ്പ് എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതെന്നും കോടതിയിൽ സമർപ്പിച്ച സബ്മിഷനിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നുണ്ട്.

0 Comments